പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ അവതരണം തുടങ്ങി. വി ഡി സതീശൻ എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. സ്വർണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സതീശന്‍ പറഞ്ഞു. 'കള്ളൻ കപ്പിത്താന്‍റെ ക്യാബിനിലാണ്. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്ന് പറയുന്നു. എല്ലാ ഉത്തരവാദിത്തവും ശിവശങ്കറിന്‍റെ തലയിൽ കെട്ടിവെക്കുന്നു' -സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ബ്രൂട്ടസ് എന്ന് വിശേഷിപ്പിച്ചാണ് വി ഡി സതീശൻ പ്രസംഗം ആരംഭിച്ചത്. ഭരണത്തിന്റെ കപ്പിത്താനാണ് മുഖ്യമന്ത്രിയെന്നും ദൗർഭാഗ്യവശാൽ ചുഴലിയിൽപ്പെട്ട അവസ്ഥയിലാണ് സർക്കാരെന്നും സതീശൻ പറഞ്ഞു. സർക്കാരിനെ നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് മൂന്നാംകിട കള്ളക്കടത്ത് സംഘം വളർന്നു വരുന്ന സാഹചര്യമാണുള്ളത്. ആരും പണം മുടക്കുകയും ഏത് തരത്തിലുള്ള കള്ളക്കടത്തും നടക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ പ്ലാൻ നടക്കുന്നുണ്ട്. കേരളത്തിന്റെ പ്രബലമായ, മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് ഉപയോഗിച്ചത്.
ലൈഫ് പ്രോജക്ട് തുകയുടെ 46 ശതമാനം കൈക്കൂലിയായി കൊടുത്തു. ഇന്ത്യയിലെ കൈക്കൂലി കഥകളുടെ ചരിത്രത്തിൽ റെക്കോർഡ് ആണിത്. കള്ളക്കടത്തിന് വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി. സക്കാത്ത് കയ്യിൽ നിന്നാണ് കൊടുക്കേണ്ടത്. മാധ്യമ പ്രവർത്തകർക്കെതിരെ ശകാരവർഷം നടത്തുന്നു. 51 വെട്ട് വെട്ടി ജനാധിപത്യത്തെ യും മാധ്യമ സ്വാതന്ത്ര്യത്തെയും കൊല്ലരുതെന്നും സതീശൻ ആവശ്യപ്പെട്ടു.