അമേരിക്കയുമായി കടുത്ത സംഘർഷം നിലനിൽക്കെ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് ഷരീഫ് ഡൽഹിയിൽ എത്തിയതെങ്കിലും യു.എസ് ഇറാൻ വിഷയങ്ങൾ ചർച്ച ചെയ്തേക്കും. ഉച്ചയ്ക്ക് 2.45-ന് പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ഷരീഫ് കൂടിക്കാഴ്ച നടത്തും.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‍സ് കമാന്‍ഡര്‍ ഖാസിം സൊലൈമാനിയുടെ കൊലപാതകത്തോടെ പശ്ചിമേഷ്യ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍തന്നെയുള്ള ജവാദ് ഷരീഫിന്‍റെ ഇന്ത്യാ സന്ദര്‍ശനം വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാന്‍-യുഎസ് തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെന്നും ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാളെ മുംബൈയിൽ വ്യവസായി സമൂഹവുമായി ചർച്ചകൾ നടത്തുന്നതോടൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ഷരീഫ് കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.