തീവ്രമായ അൾട്രാവയലറ്റ് രശ്മികള്‍ പുറത്തുവിടുന്ന കാലങ്ങൾ പഴക്കംചെന്ന താരാപഥങ്ങളിലൊന്ന് കണ്ടെത്തി. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്സിലെ ശാസ്ത്രജ്ഞരുടെ സംഘംമാണ് ഈ പുതിയ കണ്ടെത്തലിനു പിന്നില്‍.
അഞ്ച് എക്സ്-റേ, അൾട്രാവയലറ്റ് ദൂരദർശിനികളുള്ള ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-വേവ് ലെങ്ത് ഉപഗ്രഹമായ ആസ്ട്രോസാറ്റ് ആണ് AUDFs01 എന്ന ഗാലക്സിയിൽ നിന്ന് തീവ്രമായ അൾട്രാവയലറ്റ് പ്രകാശം കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 9.3 ബില്യൺ പ്രകാശവർഷം അകലെയാണിത്.
ഈ നിരീക്ഷണങ്ങൾ 2016 ഒക്ടോബറിൽ 28 മണിക്കൂറിലധികം നീണ്ടുനിന്നിരുന്നുവെന്നും, എന്നാൽ ഡാറ്റകള്‍ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്ത് വികിരണം യഥാർത്ഥത്തിൽ താരാപഥത്തിൽ നിന്നാണെന്ന് കണ്ടെത്താൻ രണ്ട് വർഷത്തോളമെടുത്തുവെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ആസ്ട്രോസാറ്റിന്റെ കണ്ടെത്തൽ പ്രതീക്ഷ നൽകുന്നുണ്ടെന്നും ഒരുപക്ഷേ, ഇത് പലതിലേക്കുമുള്ള ഒരു തുടക്കമായേക്കാമെന്നും ഡോ. സാഹ പറഞ്ഞു.
ഐയുസിഎഎയിലെ ജ്യോതിശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കനക് സാഹ നയിച്ച അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുഎസ്എ, ജപ്പാൻ, നെതർലാന്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ സംഘത്തിൽ ഉൾപ്പെടുന്നു.