സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ ത്യുൻബേ സ്കൂളിലേക്ക് തിരികെ പോകുന്നു. ലോകം കാലാവസ്ഥാ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കുമ്പോൾ, ഭാവി എന്നതുതന്നെ ഇല്ലാതാകുമ്പോള്‍ സ്കൂളില്‍ പോയിട്ട് കാര്യമില്ല എന്നു പറഞ്ഞ് ക്ലാസില്‍നിന്നും പുറത്തിറങ്ങി കൂട്ടികളെകൂട്ടി സമരം നടത്തുന്ന ആളാണ് ഗ്രെറ്റ.
ഒടുവില്‍ വീണ്ടും എന്റെ സ്‌കൂളിലേക്ക് തിരിച്ചുപോകുന്നതില്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് ഒരു പുഞ്ചിരിക്കുന്ന ചിത്രത്തോടൊപ്പം ഗ്രെറ്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഏത് നഗരത്തിലെ സ്‌കൂളിലാണ് താന്‍ പഠനം തുടരുന്നതെന്ന് ഗ്രെറ്റ വ്യക്തമാക്കിയിട്ടില്ല.
കാലാവസ്ഥാ വ്യതിയാനം തടയാന്‍ ആഗോള തലത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനായി സ്‌കൂള്‍ ഉപേക്ഷിച്ച പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയാണ് ഗ്രെറ്റ ത്യുൻബേ.
ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ ഗ്രെറ്റ തുടങ്ങിയ ഒറ്റയാള്‍ പ്രതിഷേധം ഇന്ന് ലോകരാഷ്ട്രങ്ങളിലെല്ലാം വലിയൊരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുകയാണ്. തുടര്‍ച്ചയായി വെള്ളിയാഴ്ചകളില്‍ ക്ലാസ് ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിക്കൊണ്ടായിരുന്നു ഈ വിഷയം ഗ്രെറ്റ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.