സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ വികസിപ്പിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിലേയും പൂനെയിലെ ആശുപത്രിയിലേയും ട്രയലില്‍ പങ്കെടുക്കുന്ന 6 പേര്‍ക്ക് ആദ്യ ഡോസ് ഇന്നു നല്‍കും.
ഇതിന്റെ ഭാഗമായി ട്രയല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മൂന്ന് സ്ത്രീകളുടെയും മൂന്ന് പുരുഷന്മാരുടയും ശരീര പരിശോധനകള്‍ ചൊവ്വാഴ്ച്ച നടത്തി. അവരുടെ ആര്‍ടി-പിസിആര്‍, ആന്റിബോഡി പരിശോധന റിപ്പോര്‍ട്ടുകള്‍ അനുകൂലമാണെങ്കില്‍ അവര്‍ക്ക് വാക്‌സിന്‍ നല്‍കും.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യയില്‍ ''കോവിഷീല്‍ഡ്'' എന്ന ബ്രാന്‍ഡ് നാമത്തിലാണ് അറിയപ്പെടുന്നത്. ആഗസ്ത് 3 ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സെറം ഇൻസ്റ്റിറ്റ്യൂട്ടിന് മനുഷ്യരില്‍ 2, 3 ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു.