വെറും 3 ആഴ്ചയ്ക്കിടെ ബംഗാളിൽ കൊവിഡ് കേസുകൾ ഇരട്ടിയായി. ജൂലൈ 31ന് 70,188 കേസുകൾ മാത്രമുണ്ടായിരുന്നത് അടുത്ത 24 ദിവസത്തിനുള്ളിൽ ഇത് 1,41,837 കേസുകളായി ഉയർന്നു. എന്നിരുന്നാലും ഇത് രോഗവർധനവായി കണക്കാക്കാനാകില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇതൊരു സ്വാഭാവിക പുരോഗതി മാത്രമാണെന്നാണ് അവര്‍ പറയുന്നത്.
നോർത്ത് 24 പർഗാന, ഹൗറ എന്നീ ജില്ലകളിലാണ് പ്രധാനമായും രോഗികളുടെ എണ്ണം കുത്തനെ വർധിച്ചത്. എന്നാല്‍, ബംഗാളിൽ രോഗമുക്തി നേടിയവരുടെ നിരക്ക് കഴിഞ്ഞ മാസത്തെ 68 ശതമാനത്തിൽ നിന്ന് 79 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും ആകെയുള്ള 28,000 സജീവ കേസുകളിൽ, 1,500 രോഗികൾ മാത്രമേ ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുള്ളു എന്നും മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, കൊവിഡ് ടെസ്റ്റിന്റെ എണ്ണത്തെ വിദഗ്ദ്ധർ ചോദ്യം ചെയ്തിട്ടുണ്ട്. ടെസ്റ്റിംഗ് വളരെ കുറവാണെന്ന് അവർ ആരോപിക്കുന്നു. ഭരണകൂടത്തിന്റെ അപര്യാപ്തമായ കോൺടാക്റ്റ്-ട്രെയ്‌സിംഗ് കാരണമാണെന്ന് കൊവിഡ് കേസുകള്‍ ഇത്രയും ഉയർന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
ഇതേതുടര്‍ന്ന്, തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന അഡ്മിനിസ്ട്രേറ്റീവ് മീറ്റിംഗിൽ, തന്റെ സർക്കാർ കൂടുതൽ പരിശോധന നടത്തുമെന്നും രോഗികളുമായുള്ള സമ്പർക്കം കണ്ടെത്തുമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ എംഎൽഎമാർക്കും കൗൺസിലർമാർക്കും ജില്ലാ പരിഷത്ത് അംഗങ്ങൾക്കും മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.