ഡല്‍ഹിയിലെത്തിയ ബ്രിട്ടീഷ് എം.പി-ക്ക് ഇന്ത്യ പ്രവേശനം നിഷേധിച്ചു. ബ്രിട്ടീഷ് നിയമസഭാംഗമായ ഡെബി അബ്രഹാംസ് ഇന്ന് രാവിലെയാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കശ്മീരുമായി ബന്ധപ്പെട്ടുള്ള പാർലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷയാണ് അവര്‍. വിസ റദ്ദാക്കുവാനുള്ള കാരണം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ജമ്മു കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാറിന്‍റെ നയങ്ങളെ ഡെബി അബ്രഹാംസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കശ്മീരിലെ മാറ്റങ്ങൾ പാർലമെന്റ് പാസാക്കിയതിന് തൊട്ടുപിന്നാലെ അവര്‍, ഇന്ത്യന്‍ ഹൈക്കമ്മീഷണർക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അതാണ് കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍. 'ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിനെ നിശിതമായി വിമര്‍ശിക്കാന്‍ കഴിയാത്തത് വളരെ നിരാശാജനകമാണ്. അത്തരം വിമര്‍ശനം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമല്ലേയെന്നും' അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
രാവിലെ ഒൻപതിന് ദുബൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് ഡെബി അബ്രഹാംസും സഹായികളായ ഹർപ്രീത് ഉപാലും ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. സ്വകാര്യ സന്ദര്‍ശനമാണ്. 'എന്നെ ഒരു കുറ്റവാളിയെപ്പോലെയാണ് ഇന്ത്യാ ഗവണ്‍മെന്റ് പരിഗണിക്കുന്നതെന്ന വസ്തുതയെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാൻ അവർ എന്നെ അനുവദിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു കുറ്റവാളിക്ക് നല്‍കുന്ന പരിഗണനയെങ്കിലും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' അവര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.