സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പ്രോട്ടോകോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന റിപ്പോർട്ട് അഗ്നിശമനസേന ഇന്ന് സർക്കാരിന് സമർപ്പിക്കും.
ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മിഷണർ എ.കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഫോറൻസിക് പരിശോധനയും ഇന്നും തുടരും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇരു വിഭാഗങ്ങളും ശ്രമിക്കുന്നത്.
രണ്ടു വർഷം മുൻപ് സെക്രട്ടറിയേറ്റ് പരിസരത്ത് മോക്ഡ്രിൽ നടത്തിയ ശേഷം നൽകിയ ചില നിർദേശങ്ങൾ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് അഗ്നിശമനസേന പറയുന്നു. അതേസമയം, ഇപ്പോൾ തീപ്പിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിൽ എ.സി. സ്ഥാപിക്കാൻ 2013-ൽ വയറിങ് നടത്തിയിരുന്നു. അതിനാൽ ഷോർട്ട്‌സർക്യൂട്ടിനു സാധ്യതയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.