വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയില്‍ ഉണ്ടായ പ്രളയത്തില്‍ 100 ഓളം പേര്‍ മരിച്ചു. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നതായും അഫ്ഗാനിസ്ഥാന്റെ ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി പെയ്ത പേമാരിയിലാണ് പ്രളയം ഉണ്ടായത്. നഗരത്തില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഈ സമയം. രക്ഷ പ്രവര്‍ത്തകര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു.
ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കാൻ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനി ഉത്തരവിട്ടു. പര്‍വാനിനു പുറമേ മറ്റ് പ്രവിശ്യകളിലും വെള്ളപ്പൊക്കമുണ്ടായതായി ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ വടക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ വേനല്‍ക്കാലത്ത് കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമാവറുണ്ട്. ഈ മാസം ആദ്യം കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹാറിലെ ഒരു ഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 16 പേര്‍ മരിച്ചിരുന്നു.