കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ ഇരയ്‌ക്കെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പീഡനത്തിന് ഇരയായ 11 കാരി നുണ പറയുന്നതായി അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയ അല്ലെന്നും സർക്കാറിന്‍റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശപ്രകാരമാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷൻ കമ്മിറ്റിയും നൽകിയ ഹരജി പരിഗണിക്കവെയാണ് പ്രതിക്ക് അനുകൂല നിലപാടുമായി പൊലീസ് വീണ്ടും രംഗത്തുവന്നത്. ജാമ്യം റദ്ദാക്കേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു. വാദത്തിനിടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാര്യക്ഷമമല്ലാതെ അന്വേഷണം നടന്ന കേസില്‍ പ്രതിക്ക് 90 ദിവസം ജാമ്യം ലഭിക്കാതിരുന്നതുപോലും അത്ഭുതമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, പെൺകുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ടോ പെൺകുട്ടിക്കനുകൂലമായി സഹപാഠികൾ നൽകിയ മൊഴിയോ കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കുട്ടികൾക്കെതിരായ അതിക്രമത്തിൽ സ്ഥലമോ സമയമോ പറയുന്നതിൽ കൃത്യതയില്ലെങ്കിൽ പോലും കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ് അക്കാരണം പറഞ്ഞ് പോക്സാ ചാർജ് പോലും ചുമത്താതെ പ്രതിയെ ഈ സർക്കാർ സഹായിക്കുന്നത് എന്നാണ് പ്രധാന വിമര്‍ശനം.