സിവിൽ സർവീസിലെ മുസ്‌ലിം നുഴഞ്ഞുകയറ്റം എന്ന പരിപാടി പ്രക്ഷേപണം ചെയ്യുന്നതിൽ നിന്ന് സ്വകാര്യ ടെലിവിഷൻ ചാനലായ സുദർശൻ ന്യൂസിനെ ദാമ ഹൈക്കോടതി വിലക്കി. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചതിനെത്തുടർന്നാണ് വിലക്ക്. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് പരിപാടി സംപ്രേഷണം ചെയ്യേണ്ടിയിരുന്നത്.
ജാമിയയിലെ നിലവിലുള്ളതും മുൻപ് പഠിച്ചതുമായ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി നടപടി. ജാമിയ മില്ലിയ ഇസ്ലാമിയയ്‌ക്കും അതിന്റെ പൂർവ്വ വിദ്യാർത്ഥികൾക്കും മുസ്‌ലിം സമുദായത്തിനും എതിരെ വലിയ തോതിൽ വിദ്വേഷം ജനിപ്പിക്കാൻ ഷോ ശ്രമിക്കുന്നു എന്നാണ് വിദ്യാർഥികൾ വാദിച്ചത്. ജസ്റ്റിസ് നവീൻ ചൗള അധ്യക്ഷനായ സിംഗിൾ ബഞ്ച് കേന്ദ്രസർക്കാർ, യുപിഎസ്‌സി, സുദർശൻ ടിവി, ചവങ്കെ എന്നിവർക്ക് നോട്ടീസ് നൽകി. ജാമിയ മില്ലിയ ഇസ്ലാമിയയിലെയും മുസ്‌ലിം സമുദായത്തിലെയും വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തുന്നുവെന്നും, സിവിൽ സർവീസ് പരീക്ഷ പാസ്സായ 2020ലെ ജാമിയ മിലിയ ഇസ്‌ലാമിയ വിദ്യാർത്ഥികൾ സിവിൽ സർവീസിലേക്ക് നുഴഞ്ഞുകയറാനുള്ള ഗൂഡാലോചന നടത്തിയെന്നും പരിപാടിയുടെ പ്രമോയിൽ കാണിച്ചതായി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം സമാന സ്വഭാവമുള്ള മറ്റൊരു ഹർജിയിൽ വാദം കേട്ടപ്പോൾ ഷോയുടെ സംപ്രേഷണം നിർത്തിവെക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. പ്രക്ഷേപണത്തിന് മുമ്പ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്തേണ്ടത് പ്രധാനമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടി.