അമേരിക്കയില്‍ ശക്തമായി വീശിയ ലോറ ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനാലായി. കൊല്ലപ്പെട്ടവരിൽ പത്ത് പേർ ലൂസിയാനയിലും നാലുപേർ ടെക്സാസിലുമാണ്. മണിക്കൂറില്‍ 240 വേഗതയില്‍ വീശിയ കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. അര ദശലക്ഷത്തിലധികം വീടുകൾ തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. ഒരു വ്യവസായ പ്ലാന്റിൽ നിന്നും ഉയര്‍ന്ന രാസ തീയും പ്രതിസന്ധി ഗുരുതരമാക്കി.
പ്രതിസന്ധി നേരിടാൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ലൂസിയാന ഗവർണർ ജോൺ ബെൽ എഡ്വേർഡ്സ് ട്രംപിനു കത്തെഴുതി. ട്രംപ് ശനിയാഴ്ച ഇരു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും. ലോറയെ ഇപ്പോൾ ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.
നേരത്തെ മാർക്കോ, ലോറ എന്നീ കൊടുങ്കാറ്റുകൾ കനത്ത നാശം വിതച്ച ഹെയ്തിയിൽ 31 പേരെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്.