ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ തുടര്‍ന്ന് സ്വീഡനില്‍ വന്‍ പ്രതിഷേധം. പലയിടത്തും പ്രക്ഷോഭകരും പൊലീസും തമ്മില്‍ എറ്റുമുട്ടുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ചില വലതുപക്ഷ തീവ്രവാദികള്‍ വിശുദ്ധ ഖുറാൻ പരസ്യമായി കത്തിച്ചതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. പ്രതിഷേധം തടയാനെത്തിയ പൊലീസിനെതിരെയും അക്രമമുണ്ടായി.
അതിനിടെ, ഖുർആൻ കത്തിക്കാൻ ആഹ്വാനം ചെയ്ത് ദക്ഷിണ സ്വീഡനിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കുന്നതില്‍ നിന്നും തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവായ റാസ്മസ് പലൂദാന് വിലക്കേര്‍പ്പെടുത്തിയതും പ്രതിഷേധത്തിന്റെ ആക്കംകൂട്ടി. രണ്ടു വർഷത്തേക്ക് വിലക്ക് പ്രഖ്യാപിച്ച അധികൃതർ പിന്നീട് മാൽമോക്ക് സമീപം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നേതാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും റാലിയുമായി മുന്നോട്ടുപോയ സംഘടനയുടെ പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
ഖുറാൻ കത്തിച്ച സ്ഥലത്തു തന്നെയാണ് ഇന്നലെ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചത്. കലാപം നിയന്ത്രണ വിധേയമായിട്ടില്ലെന്നും എന്നാൽ സ്ഥിതിഗതികള്‍ ശാന്തമാക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു. പ്രതിഷേധത്തിന്‍റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് സ്വീഡിഷ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.