ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി കിട്ടിയേ തീരുവെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡുമൂലം ഉണ്ടായ വരുമാന നഷ്ടവും ജിഎസ്ടി നടപ്പിലായതുമൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ട് ഇതിൽ ജിഎസ്ടി നടപ്പിലാക്കിയതുകൊണ്ടുള്ള വരുമാന നഷ്ടത്തെ നികത്താൻ കേന്ദ്രം കടമെടുത്തു തരുമെന്നാണ് പറയുന്നത്. കോവിഡുമൂലമുണ്ടായ വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ എഫ്.ആർ.ബി.എം പരിധി അരശതമാനം ഉയർത്തി നൽകുമെന്നും കേന്ദ്രം പറയുന്നു. അതല്ലങ്കിൽ രണ്ടാമത്തെ നിർദേശം, മുഴുവൻ തുകയും സംസ്ഥാന സർക്കാർ വായ്പയെടുക്കണമെന്നാണ്. ഇക്കാര്യങ്ങളിൽ രണ്ടുനിർദേശങ്ങളും സംസ്ഥാനത്തിന് സ്വീകാര്യമല്ല എന്ന് കേരളം അറിയിക്കുമെന്ന് ധനമന്ത്രിയും വ്യക്തമാക്കി.
വായ്പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കരുത്. സംസ്ഥാനങ്ങൾക്ക് എടുക്കുന്ന വായ്പയ്ക്ക് കേന്ദ്രസർക്കാരിനേക്കാൾ ഒന്നര മുതൽ രണ്ടുശതമാനം പലിശ നൽകേണ്ടിവരും. അതുപോലെ തന്നെ കേന്ദ്രസർക്കാർ വായ്പാപരിധി എത്ര ശതമാനം ഉയർത്തുമെന്നത് അനിശ്ചിതമാണ്. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്പ പൂർണ്ണമായും ഉൾക്കൊള്ളാൻവിധം വായ്പാ പരിധി ഉയർത്തിയില്ലെങ്കിൽ അത്രയും സാധാരണഗതിയിലുള്ള വായ്പയിൽ നിന്നും വെട്ടിക്കുറയ്ക്കപ്പെടും.
ജിഎസ്ടി കോമ്പൻസേഷൻ തുകയെ കോവിഡുമൂലമുള്ളത്, സാധാരണഗതിയിലുള്ളത് എന്നിങ്ങനെയുള്ള വേർതിരിവ് നിയമപരമല്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാന ധനമന്ത്രിമാരോടും തിങ്കളാഴ്ച ആശയവിനിമയം നടത്തി ഇക്കാര്യത്തിൽ പൊതു സമീപനം രൂപീകരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.