തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ 14 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും. സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉൽപ്പാദനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. വിപണനം പ്രധാനം പ്രശ്നമായി ഉയർന്നു വന്നിരിക്കുന്നു. അടുത്ത കേരളപ്പിറവി ദിനത്തിൽ 14 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏർപ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്താനും കൃഷിക്കാരിൽ നിന്നും സംഭരിക്കാനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കടകളുടെ ശൃംഖല ആരംഭിക്കും.
കൃഷിക്കാർക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നൽകും. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മിച്ച പഞ്ചായത്തുകളിൽ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോൾ വ്യാപാര നഷ്ടം ഉണ്ടായാൽ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാൻ ഫണ്ടിൽ നിന്നും നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. കരട് രൂപരേഖ ചർച്ചയ്ക്കുവേണ്ടി സെപ്തംബർ രണ്ടാംവാരത്തിൽ പ്രസിദ്ധീകരിക്കും.
രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാർഷിക കലണ്ടർ പ്രകാശിപ്പിക്കും. 13 വാട്ടർഷെഡ്ഡ് പദ്ധതികൾ പൂർത്തീകരിക്കും.
500 ടെക്നീഷ്യൻമാരുടെ പരിശീലനം പൂർത്തിയാക്കി 500 കേന്ദ്രങ്ങളിൽക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും. കേരള ചിക്കൻ 50 ഔട്ട്ലറ്റുകൾകൂടി തുടങ്ങും.
മൺറോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും. 250 തദ്ദേശഭരണ സ്ഥാപനങ്ങൾ സമ്പൂർണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.