സാർവത്രിക കൊവിഡ് -19 പരിശോധനക്കൊരുങ്ങി ഹോങ്കോംഗ്. ചൈനയില്‍ നിന്നെത്തിയ മെഡിക്കൽ സ്റ്റാഫുകളുടെ സഹായത്തോടെയാണ് വോളണ്ടറി മാസ് ടെസ്റ്റിംഗ് നടത്തുന്നത്. കുറഞ്ഞത് 70 ലക്ഷം പേരെയെങ്കിലും ടെസ്റ്റ് ചെയ്യാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍, പൌരന്മാരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ ഈ കൊവിഡ് ടെസ്റ്റ് ദുരുപയോഗിച്ചേക്കാമെന്ന ആശങ്ക ഉന്നയിക്കുന്നവരും ഉണ്ട്.
അയ്യായിരത്തിൽ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് ഇതുവരെ ഹോങ്കോംഗില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ നിരവധി ചെറിയ തരംഗങ്ങൾ ഒരു വലിയ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ അത് നിയന്ത്രണാതീതമായേക്കാം. ഇപ്പോള്‍ നടക്കുന്ന സാർവത്രിക പരിശോധനാ ശ്രമം വ്യാപനത്തിന്റെ കൃത്യമായ ചിത്രം നൽകുമെന്നും മഹാമാരിയെ പിടിച്ചുകെട്ടാന്‍ അത് ഉപകരിക്കുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഇതുവരെ അരലക്ഷത്തിലധികം പേര്‍ പരിശോധനക്ക് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഹോങ്കോങ്ങില്‍ ഏകദേശം 75 ലക്ഷത്തോളം താമസക്കാരാണ് ഉള്ളത്. നഗരത്തില്‍ 140 ലധികം കേന്ദ്രങ്ങളില്‍ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചൈനയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട, ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ട, വുഹാനില്‍ നേരത്തെ ചൈന സാർവത്രിക കൊവിഡ് -19 പരിശോധന നടത്തിയിരുന്നു.