പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ 1 വരെ ആയിരിക്കും സമ്മേളനം. സമ്മേളന കാലയളവിൽ 18 സിറ്റിംഗുകളാണുണ്ടാവുക. രാവിലെ 9 ന് ലോക്സഭ ചേർന്ന് ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കും. രാജ്യസഭ ഉച്ചക്ക് 3 മണിക്ക് സമ്മേളിക്കും. വൈകീട്ട് ഏഴ്മണിയവരെയാകും രാജ്യസഭ ചേരുക. സഭ തുടർച്ചയായ ദിവസങ്ങളിൽ സമ്മേളിക്കും. ആഴ്ചയുടെ അവസാനം അവധിയുണ്ടാകില്ല. ഒക്ടോബർ 1 സഭ പിരിയും.
ചോദ്യോത്തരവേള ഒഴിവാക്കും. ദിവസവും 4 മണിക്കൂർ നേരമാകും ലോക്സഭയും രാജ്യസഭയും ചേരുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക. സഭയുടെ ചേംബറിൽ നാല് വലിയ ഡിസ്പ്ലേ സ്‌ക്രീനുകൾ, നാല് ഗാലറികളിലായി ആറ് ചെറിയ സ്‌ക്രീനുകൾ, ഓഡിയോ കൺസോളുകൾ, അൾട്രാവയലറ്റ് ജെർമിസൈഡൽ റേഡിയേഷൻ, ഓഡിയോ-വിഷ്വൽ സിഗ്‌നലുകൾ കൈമാറുന്നതിനായി പ്രത്യേക കേബിളുകൾ, പോളികാർബണേറ്റ് ഷീറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും. കൂടാതെ നേരിട്ട് വിതരണം ചെയ്യേണ്ട പേപ്പറുടെ ഉപയോഗം പരിമിതിപ്പെടുത്തും. സ്റ്റാൻഡിംഗ് കമ്മിറ്റി മീറ്റിംഗുകളിൽ, ഡിജിറ്റൽ പകർപ്പുകളും റിപ്പോർട്ടുകളുമായിരിക്കും ഉപയോഗിക്കുക. എം പിമാരെയും ഉദ്യോഗസ്ഥരെയും കൊവിഡ് പരിശോധനക്ക് ശേഷമാകും സഭയിൽ പ്രവേശിപ്പിക്കുക.
മുൻരാഷ്ട്രപതിക്ക് ഇരുസഭകളും ആദരാഞ്ജലികൾ അർപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി കലാപക്കേസ് കുറ്റപത്രത്തില് ഉൾപ്പെടുത്തിയ വിഷയം ഉടതുപക്ഷ അംഗങ്ങൾ ഇന്ന് സഭയിൽ ഉന്നയിക്കും. ബിനോയ് വിശ്വം, കെകെ രാഗേഷ്,എംഎം ആരിഫ് തുടങ്ങിയവർ ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.