പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള വിവാദമായ കാര്‍ട്ടൂണ്‍ ഫ്രാൻസിലെ ചാർളി ഹെബ്ദോ മാസിക പുനപ്രസിദ്ധീകരിച്ചു. 2015 ജനുവരി ഏഴിന് ഹെബ്ദോയുടെ ഓഫീസിനുനേരെ ഭീകരാക്രമണമുണ്ടാവാന്‍ കാരണമായ കാര്‍ട്ടൂണാണ് വീണ്ടും പ്രസിദ്ധീകരിച്ചത്. 'ഞങ്ങള്‍ ഒരിക്കലും വിശ്രമിക്കില്ല, വിട്ടുകൊടുക്കുകയുമില്ല' എന്ന് പുതിയലക്കത്തില്‍ മാസികയുടെ ഡയറക്ടര്‍ ലോറന്റ് സോറിസോ പറയുന്നു.
2015-ൽ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പാരീസിലെ മാഗസീനിന്റെ ഓഫീസില്‍ നടന്ന തീവ്രവാദീ ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടത്തിയവർ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ഇന്നലെയാണ് നടന്നത്. ആ ദിവസം തന്നെ വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു മാഗസിന്‍ മാനേജ്മെന്റ്.
മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു ഭീകരരാണ് അന്ന് മാസികയുടെ ഓഫീസില്‍ വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമായാണ് അക്രമം നടത്തിയത്.