ഓസ്കാർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ മത്സരം ഹോളിവുഡിലെ പഴമക്കാരും പുതുതലമുറ സിനിമാക്കാരും തമ്മിലാണെന്ന് വ്യക്തമായി. മലയാളത്തിലെപ്പോലെ പ്രമേയത്തിലല്ല, നിർമ്മാണത്തിലും വിതരണത്തിലും പുതിയ തലങ്ങൾ കണ്ടെത്തിയ, ന്യൂ ജെൻ എന്നു വിശേഷിപ്പിക്കാവുന്ന, നെറ്റ്ഫ്ലിക്സ് നിമ്മിച്ച ചിത്രങ്ങൾക്ക് 24 ഓസ്കാർ നോമിനേഷനാണ് ലഭിച്ചത്. ഹോളിവുഡിലെ വൻകിട സ്റ്റുഡിയൊകൾ പുറത്തിറക്കിയ സിനിമകൾ ഓസ്കാർ മത്സരത്തിൽ പുറകോട്ട് പോയി.
ഹോളിവുഡിലെ പുതുമയുടെ ഐക്കണായി മാറിയ നെറ്റ്ഫ്ലിക്സ് ചിത്രങ്ങൾ പൂർണ്ണമായും സാറ്റലൈറ്റ് സംപ്രേക്ഷണത്തിലൂടെയും ഓൺലൈനിലൂടെയുമാണ് പ്രേക്ഷകരിലെത്തുന്നത്. വിതരണത്തിലെ ഈ വ്യതിരിക്തതയിലൂടെ വൻ സാമ്പത്തീക നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞ നെറ്റ്ഫ്ലിക്സ് സിനിമകൾക്ക് ഓസ്കാർ നാമനിർദ്ദേശത്തിലെ മുൻകൈ ഇരട്ടി മധുരമായി. നെറ്റ്ഫ്ലിക്സിന്‍റെ രണ്ടു ചിത്രങ്ങളാണ് തൊണ്ണൂറ്റി രണ്ടാമത് ഓസ്കാർ പോരാട്ടത്തിലെ അന്തിമ പട്ടികയിൽ ഇടം പിടിച്ചത്, 'മാര്യേജ് സ്റ്റോറിയും', 'ദി ഐ റിഷ്മാനും'.
ആറ് നാമനിർദ്ദേശം നേടി ദക്ഷിണ കൊറിയൻ ചിത്രമായ 'പാരസൈറ്റ്' മികച്ച ചിത്രത്തിനുള്ള അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച രാജ്യാന്തര ചിത്രങ്ങളുടെ പട്ടികയിൽ പാരസൈറ്റിനു പുറമെ 'ഹണിലാൻഡ്' (നോർത്ത് മാസിഡോണിയ), 'ലെ മിസറബിൾസ്' (ഫ്രാൻസ്), 'പെയിൻ ആന്‍ഡ് ഗ്ലോറി' (സ്പെയിൻ), 'കോർപ്പസ് ക്രൈസ്റ്റ്' (പോളണ്ട് ) എന്നീ ചിത്രങ്ങളാണുള്ളത്.
വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച 'ജോക്കറി'ന് 11 ഓസ്‌കാര്‍ നോമിനേഷനാണ് ലഭിച്ചിട്ടുള്ളത്. തൊട്ടുപിന്നിൽ 10 വീതം നാമനിദേശവുമായി ടാരന്‍റിനയുടെ 'വൺസ് അപ്പോൺ എ ടൈം ഇന്‍ ഹോളിവൂഡ് ', ഒന്നാം ലോകയുദ്ധത്തെ അധികരിച്ച് സാം മെൻഡിസ് നിർമ്മിച്ച '1917 ', മാർട്ടിൻ സ്കോഴ്സെയുടെ 'ദി ഐ റിഷ്മാൻ'എന്നീ മൂന്ന് ചിത്രങ്ങളുമുണ്ട്.
നടൻമാരുടെ അന്തിമ പട്ടികയിൽ ലിയാനാർഡൊ ഡികാപ്രിയൊ (വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്), ജാക്വിൻ ഫോണിക്സ് (ജോക്കർ), അന്‍റോണിയെ ബെന്‍റാരസ് (പെയിൻ ആൻഡ് ഗ്ലോറി ) എന്നിവരാണ് ഇടം പിടിച്ചത്. മികച്ച നടിക്കുള്ള അന്തിമ പട്ടികയിൽ റിനി സെൽവഗർ (ജൂഡി), സ്കാർലറ്റ് ജോൺസൺ (മാര്യേജ് സ്റ്റോറി), സിന്തിയ എരിവൊ (ഹിരിറ്റ്). ചാർളിസ് തെറോൺ ( ബോംബ് ഷെൽ) എന്നീ നാലു പേരാണ് മാറ്റുരയ്ക്കുന്നത്.