അന്താരാഷ്ട്ര കരാറില്‍ പറയുന്നതിനേക്കാള്‍ പത്തിരട്ടിയിലധികം യുറേനിയം ഇറാന്‍ സംബുഷ്ടീകരിക്കുന്നുണ്ടെന്ന് യു.എന്‍. ഇറാന്‍ സംഭരിച്ച യുറേനിയത്തിന്‍റെ അളവ് 2,105 കിലോഗ്രാമായി ഉയർന്നുവെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) വ്യക്തമാക്കി. എന്നാല്‍, സമാധാനപരമായ പരീക്ഷണങ്ങൾക്ക് വേണ്ടി മാത്രമാണ് തങ്ങള്‍ ആണവ പദ്ധതി ഉപയോഗിക്കുന്നതെന്നാണ് ഇറാന്‍റെ വാദം.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കൂടുതല്‍ സമ്പുഷ്ടീകരണം നടക്കുന്നുണ്ട് എന്ന ആരോപണം ശക്തമായതോടെ, ആണവ സൈറ്റുകളിൽ ഒന്നില്‍ നിരീക്ഷണം നടത്താന്‍ ഇറാൻ ഐഎഇഎ ഇൻസ്പെക്ടർമാരെ അനുവദിച്ചിരുന്നു. ഈ മാസാവസാനം രണ്ടാമത്തെ സൈറ്റിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്ന് ഏജൻസി അറിയിച്ചു. 2015ൽ ഇറാൻ, ചൈന, ഫ്രാൻസ്, ജർമ്മനി, റഷ്യ, യുകെ, യുഎസ് എന്നിവർ ഒപ്പിട്ട അന്താരാഷ്ട്ര ആണവ കരാറില്‍ നിന്നും യുഎസ് ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് കരാറിന്റെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇറാനും നിലപാടെടുത്തു. ഇറാനെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി.
ആണവ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇറാൻ മറുപടി നൽകിയിട്ടില്ലെന്നും സംശയാസ്പദമായ പല കേന്ദ്രങ്ങളിലേക്കും പ്രവേശനം ഇറാൻ നിഷേധിച്ചതായും ഐഎഇഎ ആരോപിച്ചിരുന്നു.