ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ച ചെയ്യുന്നതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇറാനിലെത്തി. മൂന്ന് ദിവസത്തെ റഷ്യ സന്ദർശനം കഴിഞ്ഞാണ് അദ്ദേഹം ഇറാനിലേക്ക് തിരിച്ചത്. സന്ദർശനത്തിനിടെ പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ അദ്ദേഹം റഷ്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
മോസ്കോയിൽ നിന്ന് കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയ സിംഗ്, ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‌സിഒ) രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെഹ്‌റാൻ സന്ദർശനവേളയിൽ അദ്ദേഹം ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അമീർ ഹതാമിയെ കാണും. പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ ടെഹ്‌റാൻ സന്ദർശനം. പരസ്പര ബഹുമാനവും സഹോദര്യവും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളിലൂടെ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഇറാൻ, യുഎസ്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉൾപ്പെടെയുള്ള പേർഷ്യൻ ഗൾഫ് മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി പ്രതികൂല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗിന്റെ പരാമർശം.