ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ പേര് നീക്കം ചെയ്ത് സബര്‍കാന്ത കോടതി ഉത്തരവിട്ടു. 2002ൽ നടന്ന കലാപത്തിന് ഇരയായവരുടെ ബന്ധുക്കൾ നൽകിയ മൂന്ന് സിവിൽ സ്യൂട്ടുകളിൽ നിന്നാണ് പേര് ഒഴിവാക്കിയത്. മോദിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ എസ് എസ് ഷാ നൽകിയ അപേക്ഷയെ തുടർന്നാണ് ഉത്തരവ്.
പ്രാന്തിജ് കോടതിയിലെ ജഡ്ജി എസ് കെ ഗാദ്‌വിയാണ് മൂന്ന് സ്യൂട്ടുകളിലെയും പ്രതിസ്ഥാനത്തുനിന്ന് മോദിയെ നീക്കം ചെയ്ത് ഉത്തരവിട്ടത്. മോദിക്കെതിരെ അവ്യക്തമായ ആരോപണങ്ങൾ മാത്രമാണ് വാദിക്കാര്‍ ഉന്നയിച്ചതെന്നും, കലാപം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ തക്കതായ ഒരു വിവരവും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അന്നത്തെ സംസ്ഥാന സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ആരോപണവിധേയമായ പ്രവർത്തികൾക്ക്, വ്യക്തിപരമായി മോദി ബാധ്യസ്ഥനാണെന്ന് ഇരകളുടെ ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അതേസമയം, മോദി തന്റെ അഭിഭാഷകൻ വഴി സമർപ്പിച്ച അപേക്ഷ കലാപത്തിൽ മരിച്ച യുകെ പൗരന്റെ മകൻ സലിം ശക്തമായി എതിർത്തു. യുകെ പൗരന്മാരായ ഷിറിൻ ദാവൂദ്, ഷമീമ ദാവൂദ്, ഇന്ത്യൻ പൗരനായ ഇമ്രാൻ സലിം ദാവൂദ് എന്നിവരുടെ ബന്ധുക്കളാണ് നഷ്ടപരിഹാരത്തിനായി സിവിൽ സ്യൂട്ടുകൾ സമർപ്പിച്ചിരുന്നത്. മോദി ഉൾപ്പെടെയുള്ള പ്രതികളോട് വാദികൾ 22 കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരുന്നത്.