ആറന്മുളയിൽ കൊവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൌഫലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. സംഭവത്തിൽ പത്തനംതിട്ട എസ് പി കെ ജി സൈമണിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നും ഇയാൾ പെൺകുട്ടിയോട് അപേക്ഷിച്ചിരുന്നു. പ്രതി ക്ഷമാപണം നടത്തിയത് പെൺകുട്ടി കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കേസ് അന്വേഷണത്തില്‍ നിർണായക തെളിവാണെന്ന് എസ്.പി. കെ ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.
ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. മൂന്ന് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. രണ്ട് പേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. മൂന്നാമത്തെയാളെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ ഉപദ്രവിച്ചത്.