2021 ജൂണ്‍ മാസത്തിനു മുന്‍പ് കൊവിഡ് വാക്സിൻ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. അമേരിക്കയിൽ ആഴ്ചകൾക്കുള്ളിൽ വാക്സിൻ പുറത്തിറക്കുമെന്ന പ്രതീക്ഷകൾ നിലനിൽകുമ്പോഴാണ് ഡബ്ലിയുഎച്ച്ഒ ഇക്കാര്യം പറഞ്ഞത്. വാക്‌സിൻ കണ്ടുപിടിക്കാനുള്ള വ്യഗ്രതയുണ്ടെങ്കിലും സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു വാക്സിനും അംഗീകരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
പതിനായിരക്കണക്കിന് വാക്സിൻ കാൻഡിഡേറ്റുകൾ അന്തിമഘട്ട പരീക്ഷണങ്ങളിലാണ്. എങ്കിലും 2021 പകുതിയുടെയല്ലാതെ പൂർണ്ണമായും ഫലപ്രദമായൊരു വാക്‌സിൻ പ്രതീക്ഷിക്കാനാവില്ലെന്ന് ഡബ്ലിയുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി. റഷ്യ ഇതിനകം തന്നെ ഒരു വാക്സിൻ കണ്ടുപിടിക്കുകയും അതിന്റെ വിശദാംശങ്ങള്‍ ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്‍റെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കാനായി നടത്തിയ പരീക്ഷണങ്ങൾ വളരെ ചെറുതാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. വെറും 76 പേരിൽ മാത്രമാണ് റഷ്യന്‍ വാക്സിന്‍ പരീക്ഷിച്ചത്.
കൊവിഡ് ഇതുവരെ ലോകമെമ്പാടും 8,70,000 പേരുടെ ജീവനെടുക്കുകയും 26 ദശലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം തകർക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കുകയും ചെയ്തു. ഇന്ത്യയാണ് നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്.