മലപ്പുറത്തും തൃശ്ശൂരും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ അപകടത്തിൽപെട്ടു. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഒരു വള്ളവും അപകടത്തില്‍പ്പെട്ടു.
മലപ്പുറത്ത് നിന്നുപോയ രണ്ട് ബോട്ടുകളും താനൂരില്‍ നിന്നുള്ള വള്ളവുമാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് പേരെ കാണാതായി. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. പൊന്നാനിനിയിൽ നിന്ന് പോയ ബോട്ടിൽ ആറ് പേരും താനൂരില്‍ നിന്ന് പോയ വള്ളത്തില്‍ രണ്ട് പേരുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പൊന്നാനിയില്‍ നിന്നും ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയ ബോട്ട് തീരത്തോട് അടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് അപകടത്തില്‍പ്പെട്ടയുടനെ തന്നെ രക്ഷാപ്രവര്‍ത്തകരെ വിളിച്ച് അറിയിച്ചിരുന്നു. അങ്ങനെയാണ് അപകട വിവരം പുറത്തറിയുന്നത്. എന്നാല്‍ പിന്നീട് മത്സ്യത്തൊഴിലാളികളുമായി ഉണ്ടായിരുന്ന ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.