മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി ഇടി മുഹമ്മദ് ബഷീറിന് താത്കാലിക ചുമതല നൽകി. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം കുഞ്ഞാലിക്കുട്ടി എം.പി രാജിവെക്കും. കുഞ്ഞാലിക്കുട്ടിക്ക് മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് ചുമതല നൽകിയ സാഹചര്യത്തിലാണ് നടപടി. മുസ്‌ലിംലീഗ് ദേശീയ കമ്മറ്റി കൂടിയതിനു ശേഷമാകും പ്രഖ്യാപനം ഉണ്ടാകുക.
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 'മതേതര സഖ്യത്തെ ശക്തിപ്പെടുത്തുക' എന്ന ലക്ഷ്യവുമായാണ് അദ്ദേഹം മത്സരിച്ചത്. എന്നാല്‍ കനത്ത ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ കുഞ്ഞാലിക്കുട്ടിയുടേയും ലീഗിന്റെയും പല പ്രതീക്ഷകളും വൃഥാവിലായി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ ഉന്നതാധികാര സമിതി യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയതില്‍ വിജയം നേടാന്‍ പാര്‍ട്ടിക്കും മുന്നണിക്കും ആയിട്ടുണ്ടെന്നാണ് ഹൈദരലി തങ്ങള്‍ പറഞ്ഞത്.
അതേസമയം, പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന് പുറത്ത് മറ്റ് പാർട്ടികളുമായി രാഷ്ട്രീയ സഖ്യമില്ല. നീക്കുപോക്കുകൾ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.