റഷ്യയിൽ കൊവിഡ് വാക്സിൻ ജനങ്ങൾക്ക് നൽകാൻ ആരംഭിച്ചു. റഷ്യ വികസിപ്പിച്ച സ്പുട്നിക്-5 എന്ന പേരിലുള്ള വാക്സിനാണ് നൽകുന്നത്. ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് അംഗീകാരം നൽകിയ രാജ്യമാണ് റഷ്യ. മോസ്കോ നഗരത്തിലെ എല്ലാ ജനങ്ങൾക്കും ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നാണ് വാക്സിൻ ഔദ്യോഗകമായി റഷ്യ റജിസ്റ്റർ ചെയ്തത്.
ഗമലേയ നാഷ്ണൽ റിസർച്ച് സെന്റർ ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ കുത്തിവെച്ചവരുടെ ശരീരത്തിൽ കൊവിഡ് പ്രതിരോധത്തെ സഹായിക്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മാസം ആദ്യമാണ് റഷ്യൻ പ്രഡിഡന്റ് വ്ലാഡിമർ പുട്ടിൻ കൊവിഡ് വാക്സിൻ ഔദ്യോഗികമായി പുറത്തിറക്കിയത്.തന്റെ മകൾക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തെന്നാണ് പുട്ടിൻ അറിയിച്ചത്. വീഡിയോ കോൺഫ്രൻസ് വഴിയാണ് പുട്ടിൻ വാക്സിൻ വികസിപ്പിച്ച കാര്യം അറിയിച്ചത്. റഷ്യൻ മന്ത്രിസഭയിലെ അംഗങ്ങളെയാണ് പുട്ടിൻ ഈ വിവരം ആദ്യം അറിയിച്ചത്.
കോവിഡ് പ്രതിരോധത്തിന് എന്നെന്നും വാക്സിൻ ഗുണം ചെയ്യുമെന്നും പരിശോധനയിൽ വാക്സിൻ വിജയകരമാണെന്നും അദ്ദേഹം അറിയിച്ചു. വാക്സിൻ വികസിപ്പിക്കാൻ ശ്രമിച്ചവരെ പുട്ടിൻ അഭിനന്ദിച്ചു. ലോകത്തെ നിർണായകമായ സംഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിൻ എടുത്ത തന്റെ മകൾ സുഖമായി ഇരിക്കുന്നെന്നും പുട്ടിൻ അവകാശപ്പെട്ടു.