റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വി വാക്സിൻ രാജ്യത്തെ കമ്പനികളുമായി സഹകരിച്ച് ഇന്ത്യയിൽ നിർമ്മിക്കാമെന്നും അല്ലെങ്കിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഒന്നിലധികം ഇന്ത്യൻ സൈറ്റുകളിൽ നടത്താമെന്നും റഷ്യ അറിയിച്ചതായി ഇന്ത്യ. റഷ്യ 'ഈ രണ്ട് കാര്യങ്ങളിൽ സഹായം തേടിയിട്ടുണ്ട്' എന്നും മൂന്ന് ഇന്ത്യൻ കമ്പനികൾ മോസ്കോയുമായി സഹകരിക്കാന്‍ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കോവിഡ് -19 വാക്സിൻ അഡ്മിനിസ്ട്രേഷൻ സംബന്ധിച്ച ദേശീയ വിദഗ്ധ സമതി അംഗം ഡോ. വി കെ പോൾ പറഞ്ഞു.
'റഷ്യൻ വാക്സിൻ നമ്മുടെ പരിഗണനയിലാണ്. റഷ്യൻ സർക്കാർ ഉചിതമായ ചാനലുകളിലൂടെ ഇന്ത്യയെ സമീപിക്കുകയും രണ്ട് കാര്യങ്ങളിൽ സഹായം തേടുകയും ചെയ്തിട്ടുണ്ട്' വി കെ പോൾ വ്യക്തമാക്കി.
കോവിഡ് വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിക്കുന്ന വിശദമായ വിവരങ്ങള്‍ നേരത്തെ അവര്‍ ഇന്ത്യക്ക് കൈമാറിയിരുന്നു. വെറും 76 പേരിലാണ് ഇതുവരെ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയിട്ടുള്ളതെങ്കിലും എല്ലാവരിലും രോഗപ്രതിരോധശേഷി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
റഷ്യ കൈമാറിയ ഡാറ്റ ഇന്ത്യയിലെ വിദഗ്ധർ പരിശോധിക്കും. കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുകയും ചെയ്യും. സ്പുട്നിക് വിയുടെ നിർമാണം റഷ്യ ഈ മാസത്തോടെ ആരംഭിക്കുമെന്നാണ് പറയുന്നത്.