മുംബൈയിലെ തന്റെ കെട്ടിടം മുംബൈ കോർപ്പറേഷൻ പൊളിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങലൂടെ പങ്ക് വെച്ച് നടി കങ്കണ റനൗട്ട്. പാകിസ്താൻ എന്ന് മാത്രമാണ് ചിത്രത്തിന് ഒപ്പം എഴുതിയിരിക്കുന്നത്. കൂടാതെ ഡെത്ത് ഓഫ് ഡെമോക്രസി എന്ന ഹാഷ് ടാഗും ഇതിലുണ്ട്. അനധികൃതമായാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് കങ്കണയുടെ മുംബൈയിലെ കെട്ടിടം മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കുന്നത്. 24 മണിക്കൂറിനം അനധികൃത നിർമാണം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. സമയ പരിധി അവസാനിച്ചതോടെയാണ് കെട്ടിടം പൊളിക്കാൻ നടപടികൾ ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് കെട്ടിടം പൊളിക്കുന്നത്. പ്രദേശത്ത് ബാരിക്കേഡ് സ്ഥാപിച്ച് മാധ്യമങ്ങളെയടക്കം പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.
മുംബൈ നഗരത്തിനെതിരായ കങ്കണയുടെ പ്രസ്താവന വിവാദം കത്തിനിൽക്കെയാണ് കെട്ടിടം പൊളിക്കാൻ ബിഎംസി നോട്ടീസ് നൽകിയത്. മയക്കുമരുന്നു ഉപയോഗിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ആരോപണം തെളിയിച്ചാൽ മുംബൈയിൽ പിന്നീട് പ്രവേശിക്കില്ലെന്ന് കങ്കണ പ്രതികരിച്ചു.
അതേസമയം കങ്കണ റനൗട്ട് ഇന്ന് മുംബൈയിൽ എത്തും. ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയായ കങ്കണ ഇന്ന് രാവിലെയാണ് ചണ്ഡീഗഡിൽ എത്തിയത്. ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ വൈ പ്ലസ് കാറ്റഗറി സുരക്ഷയുമായാണ് കങ്കണ വിമാനം ഇറങ്ങുക. 12 അംഗ സുരക്ഷാ ഭടന്മാരാണ് കങ്കണയെ അനുഗമിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് കങ്കണയെ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് ശിവസേനയുടെ മഹിള വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കങ്കണയെ പിന്തുണച്ച് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി. കങ്കണക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതവും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അതാവ്ളെ പറഞ്ഞു.