ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ഓഫീസ് പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു. മുംബൈ ഹൈക്കോടതിയുടേതാണ് നടപടി. ഓഫീസ് പൊളിക്കുന്നതിന് എതിരെ കങ്കണ നൽകിയ ഹർജിയിലാണ് കോടതി ഇടപെൽ. ഹർജിയിൽ അടിയന്തരമായി ഇടപെട്ടാണ് കോടതി പൊളിക്കൽ സ്റ്റേ ചെയ്തത്.
മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഇന്ന് രാവിലെയാണ് കെട്ടിടം പൊളിക്കാൻ ആരംഭിച്ചത്. ഇതിനിടെയാണ് പൊളിക്കൽ പ്രവൃത്തികൾ നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടത്. കെട്ടിടം അനധികൃതമാണെന്നും 24 മണിക്കൂറിനകം പൊളിച്ച് നീക്കണമെന്നും കാണിച്ച് ഇന്നലെ രാവിലെയാണ് മുൻസിപ്പൽ കോർപ്പറേഷൻ കങ്കണക്ക് നോട്ടീസ് നൽകിയത്. അനുവദിച്ച സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കൽ ആരംഭിച്ചത്.
മുൻസിപ്പൽ കോർപ്പറേഷന്റെ നടപടിക്കെതിരെ കങ്കണ റനൗട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ബാബർ രാമജന്മഭൂമി തകർത്തതിന് സമാനമായ നടപടിയെന്നാണ് കങ്കണ പ്രതികരിച്ചത്. കെട്ടിടം പൊളിക്കുന്ന ചിത്രം നടി സമൂഹ മാധ്യമങ്ങലൂടെ പങ്കുവെച്ചു,m
മുംബൈ നഗരത്തിനെതിരായ കങ്കണയുടെ പ്രസ്താവന വിവാദം കത്തിനിൽക്കെയാണ് കെട്ടിടം പൊളിക്കാൻ ബിഎംസി നോട്ടീസ് നൽകിയത്. മയക്കുമരുന്നു ഉപയോഗിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ആരോപണം തെളിയിച്ചാൽ മുംബൈയിൽ പിന്നീട് പ്രവേശിക്കില്ലെന്ന് കങ്കണ പ്രതികരിച്ചു.
അതേസമയം കങ്കണ റനൗട്ട് ഇന്ന് മുംബൈയിൽ എത്തും. ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്. ഹിമാചൽ പ്രദേശ് സ്വദേശിയായ കങ്കണ ഇന്ന് രാവിലെയാണ് ചണ്ഡീഗഡിൽ എത്തിയത്. ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ വൈ പ്ലസ് കാറ്റഗറി സുരക്ഷയുമായാണ് കങ്കണ വിമാനം ഇറങ്ങുക. 12 അംഗ സുരക്ഷാ ഭടന്മാരാണ് കങ്കണയെ അനുഗമിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് കങ്കണയെ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് ശിവസേനയുടെ മഹിള വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം കങ്കണയെ പിന്തുണച്ച് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി. കങ്കണക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതവും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അതാവ്ളെ പറഞ്ഞു.