പഞ്ചാബ് പോലീസ് 108ഓളം സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ചു. ആശുപത്രികളില്‍ കൊവിഡിന്റെ മറവില്‍ അവയവ വ്യാപാരം എന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നടപടി. 38 ഫേസ്ബുക്ക് അക്കൗണ്ടുകളും 49 ട്വിറ്റർ അക്കൗണ്ടുകളും 21 യുട്യൂബ് അക്കൗണ്ടുകളുമാണ് പോലീസ് പൂട്ടിച്ചത്.
'കൊവിഡ്-19 കാലഘട്ടത്തിലെ മനുഷ്യാവയവ വ്യാപാരം' എന്ന പേരിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വീഡിയോകളാണ് ഈ അക്കൗണ്ടുകളില്‍നിന്ന് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. കൊവിഡ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡോക്ടർമാർ ആളുകളുടെ അവയവങ്ങൾ മറിച്ചുവിൽക്കുന്നതായാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള 151ഓളം ഫേസ്ബുക്ക് അക്കൗണ്ടുകൾക്കും നൂറോളം ട്വിറ്റർ അക്കൗണ്ടുകൾക്കും നാല് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കും 37 യു ട്യൂബ് അക്കൗണ്ടുകൾക്കും എതിരെ നിരവധിപേർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡിജിപി ദിനകർ ഗുപ്ത അറിയിച്ചു.
ഇത്തരം സൈബർ ആക്രമികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകൾ സൈബർ ലോ ഡിവിഷനും കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി വിലക്കുമെന്നും അക്കൗണ്ട് ഉപയോക്താവിനെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിപി കൂട്ടിച്ചേർത്തു.
പൊതു സുരക്ഷ കണക്കിലെടുത്ത് കോവിഡിനെക്കുറിച്ചുള്ള ആധികാരികമല്ലാത്ത പോസ്റ്റുകൾ, വാർത്തകൾ, വീഡിയോകൾ, സ്റ്റോറികൾ എന്നിവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കിടരുതെന്ന് പഞ്ചാബ് സൈബർ ക്രൈം സെൽ ജനങ്ങളോട് അഭ്യർത്ഥിച്ചു.