പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം (എഫ്ഡിഐ) 74 ശതമാനമായി ഉയർത്തി കേന്ദ്രം. ഇതുവരെ 49 ശതമാനമായിരുന്നു വിദേശനിക്ഷേപം അനുവദിച്ചിരുന്നത്. അത് കുത്തനെ ഉയര്‍ത്തണമെന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം മുന്നോട്ടുവെച്ച നയരേഖക്ക് കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞദിവസം അംഗീകാരം നൽകി.
പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം ദേശീയ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്രത്തിന്റെ നീക്കം രാജ്യതല്പര്യത്തിന് എതിരാണെന്നാണ് പ്രധാന ആക്ഷേപം. ഇതുവരെ 51 ശതമാനം സർക്കാരിന്റെ നിക്ഷേപമായിരുന്നു. അടിയന്തിരമായി ഇത്തരമൊരു നയം കൊണ്ടുവന്നതിനു പിന്നിലെ കാരണം കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിൽ ഉൽപാദനം വർദ്ധിപ്പിക്കുക, പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുക, സ്വകാര്യമേഖലയുടെ വിപുലീകരണം വർദ്ധിപ്പിക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആത്മാനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നടന്ന ഓൺലൈൻ സെമിനാറിൽ പറഞ്ഞിരുന്നു. എന്നാൽ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി പ്രതിരോധ മേഖലയിലെ എഫ്ഡിഐ വർധിപ്പിക്കുന്നത് രാജ്യ സുരക്ഷക്ക് ഭീഷണിയായേക്കുമെന്ന ആശങ്ക രാജ്യത്ത് നിലനിൽക്കുന്നുണ്ട്.
സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട മറ്റ് നയങ്ങളോടൊപ്പം മെയ് മാസത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ എഫ്ഡിഐ വർധിപ്പിക്കുക എന്ന നയം മുന്നോട്ടുവെച്ചത്.