അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടില്‍ നിന്ന് വ്യാജ ചെക് ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്ന് പൊലീസ് അറിയിച്ചു.
അയോധ്യയിലെ രാം ക്ഷേത്ര നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിനായാണ് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അക്കൗണ്ട് ആരംഭിച്ചത്. അതിൽനിന്നും ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. 2.5 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുമെന്ന നിലയിൽ രണ്ട് തവണകളായാണ് പണം പിന്‍വലിച്ചതെന്ന് അയോധ്യ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ദീപക് കുമാര്‍ അറിയിച്ചു. പണം പിന്‍വലിച്ച അതേ സീരിയല്‍ നമ്പറുകളുള്ള ഒറിജിനല്‍ ചെക്കുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. 9.86 ലക്ഷം രൂപ പിന്‍വലിക്കാനായി മൂന്നാമതും ചെക്ക് നല്‍കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ചെക്കുകളില്‍ ട്രസ്റ്റ് സെക്രട്ടറി റായിയുടെയും ട്രസ്റ്റിലെ മറ്റൊരു അംഗത്തിന്റെയും വ്യാജ ഒപ്പുകളും ഇട്ടിരുന്നു. ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്നും വ്യാജരേഖ ചമച്ച് പണം തട്ടിയ നടപടി ഗുരുതരമാണെന്നും വിശ്വ ഹിന്ദു പരിഷത് പ്രാദേശിക വക്താവ് ശരദ് ശര്‍മ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാന്യാസം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.