കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈനീസ് കടന്നുകയറ്റം നിയന്ത്രിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചുകൊണ്ട് വീണ്ടും രാഹുല്‍ഗാന്ധി രംഗത്ത്. കഴിഞ്ഞ ദിവസം ഇന്ത്യാ ചൈനാ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ചൈന കയ്യടിക്കിയ നമ്മുടെ പ്രദേശം എപ്പോൾ തിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്? എന്ന് രാഹുല്‍ ചോദിച്ചു. ഇനി അതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് വിടുമോ എന്ന പരിഹാസവും അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ, സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം 'ദൈവത്തിന്റെ കളികളല്ലേ' എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ മറുപടി നല്‍കിയിരുന്നത്.
അതേസമയം, റഷ്യയിലെ മോസ്കോയിൽ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) യോഗത്തിൽവച്ചാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയുടെ ഭാഗമായി അതിർത്തിയിലെ സംഘർഷം ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഞ്ച് ധാരണകളില്‍ ഇരു രാജ്യങ്ങളും എത്തിയിരുന്നു.