കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നു സര്‍വകക്ഷി യോഗത്തിൽ ഭൂരിപക്ഷാഭിപ്രായം. ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അത് ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗത്തിന്റെ ശുപാര്‍ശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാനും ധാരണയായി.
ഓണ്‍ലൈന്‍ വഴിയാണ് യോഗം നടന്നത്. ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബി.ജെ.പി ഒഴികെ ബാക്കി എല്ലാവരും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തിരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന നിലപാടിലാണ് ഭരണ പ്രതിപക്ഷങ്ങൾ. ജനപ്രാധിനിധ്യ നിയമപ്രകാരം ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതി. കുട്ടനാട്ടില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് സീറ്റ് ഒഴിഞ്ഞത്. എങ്കിലും, കേവലം മൂന്നു മാസത്തേക്ക് ഒരു ജനപ്രധിനിധിയെ തെരഞ്ഞെടുക്കുന്നത് നിലവിലെ സാഹചര്യത്തില്‍ ഉചിതമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നുമാസത്തിനു ശേഷം വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.