വാഷിംഗ്‌ടണ്‍: വടക്കൻ കാലിഫോർണിയയിലുണ്ടായ കാട്ടുതീയിൽ പത്തുപേർ മരിച്ചു. പതിനാറോളം പേരെ കാണാതായിട്ടുണ്ട് ഇവര്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ആദ്യം മൂന്നും പിന്നീട് എഴും മൃതശരീരങ്ങളാണ് ബ്യൂട്ട് കൗണ്ടി ഡെപ്യൂട്ടി ഷെരീഫുകളും ഡിറ്റക്ടീവുകളും ചേർന്ന് കണ്ടെത്തിയത്.
കൂടുതൽ നാശം സംഭവിച്ച പ്രദേശങ്ങളിലേക്ക് കടക്കാൻ സാധിച്ചാൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്ന് സുരക്ഷാ സംഘം അറിയിച്ചു. ചിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞരുടെ ഒരു സംഘം തിരച്ചിലിൽ സഹായിക്കുന്നതായി ക്യാപ്റ്റൻ ഡെറക് ബെൽ പറഞ്ഞു. കാറ്റില്‍ ശക്തി പ്രാപിച്ച തീ സിയറ നെവാഡയുടെ താഴ്‌വരയിലൂടെ സഞ്ചരിച്ച് ബെറി ക്രീക്ക് പട്ടണത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചു. രണ്ടായിരത്തോളം വീടുകളും, കെട്ടിടങ്ങളും അഗ്നിയ്ക്കിരയായതായും നിരവധി ഉദ്യോഗസ്ഥര്‍ കാട്ടുതീയിൽ മരിച്ചതായും അധികൃതർ അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉയരുന്ന താപനിലയിൽ ഉണങ്ങിയ വൃക്ഷങ്ങള്‍ക്കും സസ്യജാലങ്ങൾക്കും തീ പിടിക്കുകയും, ഭയാനകമായ തോതിൽ അത് പടരുകയും ചെയ്യുകയാണ് ഉണ്ടായത്. വളരെ വേഗം പടർന്നുപിടിക്കുന്ന തീയിൽ നിന്നും മിലിറ്ററി ഹെലികോപ്റ്റർ വഴിയാണ് ആളുകളെ രക്ഷിക്കുന്നത്.