മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടിമാർക്കെതിരെ റിയ ചക്രബർത്തിയുടെ മൊഴി. നടിമാരായ സാറാ അലിഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവർക്കെതിരയാണ് റിയ മൊഴി നൽകിയിരിക്കുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന് ഒപ്പം ഇവർ മയക്കുമരുന്ന് ഉപയോഗിച്ചതായാണ് റിയ വെളിപ്പെടുത്തിയത്. നർക്കോട്ടിക് കൺട്രോള് ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് റിയ ഇക്കാര്യം അറിയിച്ചത്. ഇവരെ കൂടാതെ ഡിസൈനർ സിമോണി കംബട്ട, സുശാന്തിന്റെ മുൻ മാനേജർ രോഹിണി അയ്യർ, സംവിധായകർ മുകേഷ് ചബ്ര എന്നിവരും ലഹരി ഉപയോഗിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.
ബോളിവുഡിൽ ലഹരി മരുന്ന് ഉപയോഗിക്കുന്ന നൂറോളം താരങ്ങളുടെ പേര് റിയ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ഇവരുടെ വിവരങ്ങൾ എൻസിബി ഇതിനകം ശേഖരിച്ചിട്ടുണ്ട്. കേസിൽ ഇവരെ ചോദ്യം ചെയ്തേക്കും.
റിയയെ രണ്ട് ദിവസം മുമ്പാണ് എൻസിബി അറസ്റ്റ് ചെയ്തത്. ലഹരി മരുന്നു ഉപയോഗിച്ചതിനും കടത്തിയതിനുമാണ് റിയയെ അറസ്റ്റ് ചെയ്തത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നിന്റെ ഉപയോഗത്തെ കുറിച്ചാണ് എൻസിബി അന്വേഷിച്ചിരുന്നത്. ഇതേ കേസിൽ റിയയുടെ സഹോദരൻ ഷ്വയ്ക് ചക്രബര്‍ത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് മൊബൈൽ ചാറ്റുകൾ നേരത്തെ തന്നെ എൻസിബി കണ്ടെടുത്തിരുന്നു. പത്ത് മണിക്കൂർ നേരമാണ് ഷ്വയ്കിനെ ചോദ്യം ചെയ്തത്.