കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. എന്നാല്‍ പറയാനുള്ളത് പറയുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ അദ്ദേഹം ഇപ്പോഴും കൂട്ടാക്കിയിട്ടില്ല. ഇ ഡി-യുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അദ്ദേഹം ഇനിയും പ്രതികരിച്ചിട്ടില്ല.നയതന്ത്ര ബാഗിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇനിയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.
ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.