കോടതി വിചാരണ കൂടാതെ 9000 കുടിയേറ്റക്കാരായ കുട്ടികളെ ട്രംപ് ഭരണകൂടം അതിർത്തിയിൽ നിന്നും പുറത്താക്കി. കൊറോണ വൈറസ് വ്യാപനത്തിനെതിരായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് നീക്കം. യുഎസ് ബോർഡർ പട്രോൾ ഡെപ്യൂട്ടി ചീഫ് റൗൾ ഒർട്ടിസ് നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങൾ അതിർത്തിയിൽ നടപ്പാക്കുന്നു എന്ന പേരു പറഞ്ഞാണ് ഒന്നര ലക്ഷത്തിലധികം കുടിയേറ്റക്കാരേയാണ് യു.എസ് പുറത്താക്കിയത്. അതിൽ ഒറ്റക്ക് യാത്ര ചെയ്ത 8, 800 കുട്ടികളും ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള നടപടികള്‍ കുട്ടികളെ അപകടത്തിലാക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി കഠിനമായ കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ട്രംപ് ഭരണകൂടത്തെ അവർ വിമർശിക്കുന്നു.
എന്നാൽ, കുടിയേറ്റക്കാരായ കുട്ടികളെ തടഞ്ഞുവയ്ക്കുന്നത് നിർത്തലാക്കിയാൽ സർക്കാർ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ബോർഡർ പട്രോളിംഗ് സംവിധാനങ്ങളിൽ കൊവിഡ് വ്യാപനം, ആരോഗ്യ സേവന കേന്ദ്രങ്ങളിലും കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങളിലും കോവിഡ് -19 വ്യാപനത്തിനുള്ള സാധ്യത, എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ സർക്കാർ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് പറയുന്നത്.