ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. ആയിരക്കണക്കിനു പ്രക്ഷോഭകാരാണ് കൊവിഡ് മുന്നറിയിപ്പുകള്‍ ലംഘിച്ചുകൊണ്ട് ദിവസവും തെരുവില്‍ ഇറങ്ങുന്നത്. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട നെതന്യാഹു രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്.
ജറുസലേമിൽ ആഴ്ചതോറും നടക്കുന്ന പ്രതിഷേധപ്രകടനങ്ങളിൽ പതിനായിരത്തോളം പേർ പങ്കെടുക്കുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ 25,000ഓളം ആളുകൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. ഒൻപത് ദശലക്ഷം ജനസംഖ്യയുള്ള ഇസ്രായേലിൽ ഒരു ലക്ഷത്തിൽ പരം കൊറോണ കേസുകളും ആയിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രധാനമന്ത്രി മുഴുകിയിരിക്കുകയാണെന്ന് പ്രതിഷേധകർ ആരോപിച്ചു.
അഴിമതിയുടെ പേരില്‍ സുപ്രീം കോടതിയില്‍ നെതന്യാഹുവിനെതിരെ കേസ് നടക്കുന്നുണ്ട്. എന്നാൽ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.