വാതുവെപ്പിൽ പിടിക്കപ്പെട്ട രണ്ട് യുഎഇ ക്രിക്കറ്റ് താരങ്ങൾക്ക് ഐസിസിയുടെ വിലക്ക്. താരങ്ങൾ ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് അന്താരാഷ്ട്രി ക്രിക്കറ്റ് കൗൺസിൽ കണ്ടെത്തി. അഷ്ഫാക്ക് അഹമ്മദ്, ആമിർ ഹയാത്ത് എന്നീ കളിക്കാർക്ക് എതിരെയാണ് അച്ചടക്ക നടപടി. ഒക്ടോബറിൽ നടന്ന ട്വന്റി ട്വന്റി ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇരുവരും വാതുവെപ്പ് നടത്തിയത്. ഇരുവരെയും നേരത്തെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. അഷ്ഫാക്കിനും ആമിറിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഐസിസി മറുപടി നൽകാൻ 14 ദിവസത്തെ സമയം അനുവദിച്ചു.
ഐസിസി അഴിമതി വിരുദ്ധ ചട്ടത്തിലെ- ഒത്തുകളിക്കായി പണംവാങ്ങുക, വാതുവെപ്പ് ഐസിസുയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കാതിരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കും എതിരെ നടപടി എടുത്തിരിക്കുന്നത്.
ഇരുവരും യുഎഇക്കായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആമിർ ഹയാത്ത് 9 ഏകദിനങ്ങളും ഏതാനും ട്വന്റി ട്വന്റി മത്സരങ്ങളിലും യുഎഇക്കായി കളിച്ചിട്ടുണ്ട്. അഷ്ഫാക്ക് അഹമ്മദ് 16 ഏകദിനങ്ങൾ യുഎഇക്കായി കളിച്ചിട്ടുണ്ട്.