ടിക് ടോക്ക് വാങ്ങാനുള്ള തങ്ങളുടെ നീക്കം നിരസിക്കപ്പെട്ടതായി മൈക്രോസോഫ്റ്റ്. ചൈനീസ് ആപ്പായ ടിക് ടോക്കിന് യുഎസിൽ വിലക്ക് വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം തള്ളിയ വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ, യുഎസില്‍ ടിക് ടോകിനെ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്ന കമ്പനികളിൽ ഇനി ഒറാക്കിൾ മാത്രമാണ് അവശേഷിക്കുന്നത്.
തങ്ങളുടെ നിർദേശങ്ങൾ ഒരേസമയം ടിക് ടോക് ഉപഭോക്താക്കൾക്കും ദേശസുരക്ഷയ്ക്കും അനുകൂലമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈൻ സുരക്ഷ, സ്വകാര്യത എന്നിവ ഉറപ്പാക്കാൻ തങ്ങൾക്ക് സാധിക്കുമായിരുന്നു എന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഫെഡറൽ ജീവനക്കാരുടെ അടക്കം ലൊക്കേഷനുകളും മറ്റ് സ്വകാര്യ വിവരങ്ങളും ടിക് ടോക് വഴി ചൈന ചോര്‍ത്തുന്നു എന്ന കാരണം പറഞ്ഞാണ് അമേരിക്ക കമ്പനിക്ക് വിലക്ക് ഏർപ്പെടുത്താന്‍ ഒരുങ്ങുന്നത്.
അതേസമയം, യുഎസ് സർക്കാരിനെതിരെ ടിക്ക് ടോക്ക് ഹർജി സമർപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ ഈ നീക്കം ഇന്റർനാഷണൽ എമർജൻസ് എക്കണോമിക്ക് പവർ ആക്ടിന് എതിരാണെന്ന് ഹർജിയിൽ പറയുന്നു. ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയും ആപ്പ് നിരോധിക്കാനുള്ള നീക്കം ആരംഭിച്ചത്.