കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇസ്രായേലില്‍ വീണ്ടും ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. രാജ്യത്തെ രണ്ടാമത്തെ ലോക്ക്ഡൗൺ വെള്ളിയാഴ്ച ആരംഭിക്കും. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും ലോക്ക്ഡൗൺ നീണ്ടുനിൽക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
എന്നാല്‍, കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ഇസ്രായേലില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. അതിനിടയിലാണ് വീണ്ടും ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കാന്‍ പോകുന്നത്.
ഈ നടപടി നമുക്കെല്ലാവർക്കും ബുദ്ധിമുട്ടാവുമെങ്കിലും രാജ്യത്ത് 4,000 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്ത അസാഹചര്യത്തില്‍ ലോക്ക്ഡൗൺ അത്യന്താപേക്ഷിതമാണെന്ന് നെതന്യാഹു പറഞ്ഞു. എന്നാൽ, സെപ്റ്റംബർ 27 ന് ജൂത കലണ്ടറിലെ ഏറ്റവും വിശുദ്ധ ദിനമായ യോം കിപ്പൂർ ഉൾപ്പെടെയുള്ള മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ നിന്ന് ജൂത ജനതയെ തടയുന്നതിനാണ് ഈ നീക്കമെന്ന് മന്ത്രി യാക്കോവ് ലിറ്റ്സ്മാൻ ആരോപിച്ചു. തന്റെ പാർട്ടിയെ ഭരണ സഖ്യത്തിൽ നിന്ന് പിന്മാറുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
- അടച്ചിട്ട മുറികൾക്കുള്ളില്‍ 10 ൽ കൂടുതൽ ആളുകൾ ഒരുമിച്ച് ചേരരുത് എന്നാൽ തുറസ്സായ സ്ഥലത്ത് 20 പേരടങ്ങുന്ന സംഘങ്ങൾക്ക് ഒത്തുചേരാം.
- സ്കൂളുകളും ഷോപ്പിംഗ് സെന്ററുകളും അടയ്ക്കും. ജോലിസ്ഥലങ്ങളിലേക്ക് പോകുന്നതൊഴിച്ചാൽ ഇസ്രായേലികൾ അവരുടെ വീടുകളുടെ 500 മീറ്ററിനുള്ളിൽ തന്നെ നിൽക്കണം.
- സർക്കാരിതര ഓഫീസുകൾക്കും ബിസിനസുകൾക്കും തുറന്നിരിക്കാമെങ്കിലും ഉപഭോക്താക്കളെ സ്വീകരിക്കരുത്.
- സൂപ്പർമാർക്കറ്റുകൾക്കും ഫാർമസികൾക്കും പൊതുജനങ്ങൾക്കായി തുറന്നിടാം.
എന്നിവയാണ് ഇത്തവണത്തെ ലോക്ക്ഡൗൺ നിർദേശങ്ങൾ. മുറികൾക്കകത്തുള്ള ഒത്തുചേരലിലെ നിയന്ത്രണങ്ങൾ മതപരമായ ദിനങ്ങള്‍ ആചരിക്കുന്ന ജൂത സമൂഹത്തിന്‍റെ സിനഗോഗുകളിലെ പ്രാർത്ഥനയെ സാരമായി ബാധിക്കും.