കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍, താഹ എന്നിവര്‍ക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിയ്ക്കാനായി മാറ്റി. ഹര്‍ജി പരിഗണിക്കാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിക്കുകയായിരുന്നു. നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തിയത്. അക്കാരണം കൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ബഞ്ച് പിന്മാറുകയായിരുന്നു.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അലനും താഹയും നാലുദിവസം മുമ്പാണ് വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് പുറത്തിറങ്ങിയത്. എൻഐഎ കോടതിയാണ് കർശന ഉപോധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. പത്ത് മാസത്തിന് ശേഷമാണ് ഇരുവരും ജയിലിൽ നിന്ന് ഇറങ്ങുന്നത്. മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം, പാസ്പോട്ട് കെട്ടിവെക്കണം, നിരോധിത സംഘടനകളുമായി ബന്ധപ്പെടരുത് തുടങ്ങിയവയാണ് ഉപാധികൾ. എല്ലാ ശനിയാഴ്ചയും വീടുള്ള പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
Also Read
അലന്‍, താഹ എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ച എന്‍ ഐ എ കോടതി അന്വേഷണ സംഘത്തിന് മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ ഹാജരാകാന്‍ കഴിഞ്ഞില്ല എന്ന് വിധിയില്‍ പ്രസ്താവിച്ചിരുന്നു. യുഎപിഎ ചുമത്തിയതിലും കോടതി സംശയം പ്രകടപ്പിച്ചിരുന്നു. ഇതിനെതിരെയാണ് അന്വേഷണ സംഘം മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നത്.
2019 നവംബർ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് അലനെയും താഹയെയും പൊലിസ് കസ്റ്റഡിയിൽ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെയും സിപിഎമ്മിലെ ഒരു വിഭാഗം അനുഭാവികളുടെയും സാംസ്കാരിക, മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരുടെയും പ്രതിഷേധം കണക്കിലെടുത്ത് കേസ് എൻഐഎയിൽ നിന്ന് സംസ്ഥാന സർക്കാരിനെത്തന്നെ തിരിച്ചേൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നുവെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് തുടർ നടപടികളൊന്നും ഉണ്ടായില്ല.