നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ സമാധാനവും ഐക്യദാർഢ്യവും പ്രസംഗിച്ചാലും ഒരാളെ തീവ്രവാദിയാക്കാൻ ഉമർ ഖാലിദ് എന്ന പേര് ധാരാളമാണെന്ന് ജിഗ്നേഷ് മേവാനി. കലാപം നടന്ന ഫെബ്രുവരി 23 നും 26 നും ഇടയിൽ ഡൽഹിയിൽ ഇല്ലാതിരുന്ന ഉമറിനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നും മേവാനി ചോദിച്ചു.
2016 ഫെബ്രുവരിയിലെ ആദ്യത്തെ മാധ്യമ വിചാരണയും തുടർന്നുള്ള അറസ്റ്റും രാജ്യദ്രോഹ കേസും മുതൽ ഉമറിനെ തനിക്കറിയാമെന്നും മുസ്‌ലിങ്ങളായതുകൊണ്ട് മാത്രം കലാപങ്ങളിൽ കുറ്റാരോപിതരാകുന്ന കാലമാണിതെന്നും മേവാനി പറഞ്ഞു. പലർക്കും ഇപ്പോൾ ഉമർ മുസ്ലീം സമുദായത്തിന്റെ ശബ്ദമാണെങ്കിലും യഥാർത്ഥത്തിൽ ഉമർ സോഷ്യലിസത്തിന്റെയും സാമൂഹ്യനീതിയുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും ശബ്ദവും അംബേദ്കറുടെ പാരമ്പര്യങ്ങളെ ആഴമായി പരിപാലിക്കുന്ന ഒരാളുമാണെന്ന് മേവാനി അവകാശപ്പെട്ടു. ഉമർ തന്റെ പേര് കാരണം മാത്രം ഒറ്റപ്പെട്ടുപോയ വ്യക്തിയാണ് എന്ന കാര്യം നാം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്സിസം സംസാരിക്കുന്ന ദളിത് വംശജനായതിനാൽ മാത്രം മാധ്യമങ്ങൾ ആക്ടിവിസ്റ്റ് ആനന്ദ് ടെൽതുമ്പെയെയും അദ്ദേഹത്തെപ്പോലുള്ളവരെയും നക്സലൈറ്റുകളാക്കി മാറ്റിയത് പോലെ കോടതികളും പൊലീസും മോദി-അമിത് ഷാ കൂട്ടുകെട്ടും നിരീശ്വരവാദിയായ ഉമറിനെ ഒരു മുസ്ലീമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ഉമറിനെ തീവ്രവാദ അനുഭാവി എന്ന് വിളിക്കുന്നതും അദ്ദേഹത്തിന് നേരെ കെട്ടിച്ചമച്ച ആരോപണങ്ങളും തന്നെ ഞെട്ടിക്കുന്നുവെന്നും ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ചിന്റെ കൺവീനറുമായ ജിഗ്നേഷ് മേവാനി പറഞ്ഞു.