യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാർ ഒപ്പിട്ടു. ട്രംപിന്‍റെ മദ്ധ്യസ്ഥതയില്‍ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ വെച്ചാണ് ചരിത്രപരമായ കരാര്‍ നിലവില്‍ വന്നത്. യു.എ.ഇയിയെ പ്രതിനിധീകരിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘവും, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലത്തീഫ് അൽ സയാനിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണ് വൈറ്റ്ഹൗസിൽ എത്തിയത്.
എന്നാല്‍, അറബ് രാജ്യങ്ങളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധിച്ചുകൊണ്ട് നൂറുകണക്കിന് ഫലസ്തീനികൾ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും തടിച്ചുകൂടി. യുഎഇയും ബഹ്റൈനും തങ്ങളെ വഞ്ചിച്ചുവെന്നും, അവരുടെ നടപടി ലജ്ജാവഹമാണെന്നും അവര്‍ മുദ്രാവാക്യം വിളിച്ചു.
എഴുനൂറോളം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. മധ്യപൂർവദേശത്തു ഇസ്രയേൽ ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രയത്നഫലമാണ് കരാറെന്ന് യു.എ.ഇ വിദേശകാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. സമാധാനത്തിനാണ് യു.എ.ഇഏറെ പ്രാധാന്യം കൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച പൊതു നിലപാട് തുടര്‍ന്നും കൈക്കൊള്ളുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും മുമ്പ് 2002ലെ അറബ് സമാധാന ഉടമ്പടി പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്. കിഴക്കന്‍ ജെറുസലേം ആസ്ഥാനമായി പ്രത്യേക പലസ്തീന്‍ രാജ്യം അംഗീകരിക്കുന്നത് വരെ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കരുത് എന്നായിരുന്നു 2002ലെ ഉടമ്പടി. അത് ലംഘിച്ചാണ് യുഎഇയും ബഹ്റൈനും ട്രംപിന്റെ സഹായത്തോടെ ഇസ്രായേലുമായി സമാധാനക്കരാർ ഒപ്പിട്ടത്.