ലോക്ക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമായത് വ്യാജവാര്‍ത്തകളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. മാര്‍ച്ച് 24-ന്, കേവലം നാല് മണിക്കൂര്‍ മാത്രം മുമ്പ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രൂക്ഷമായതും, ആഗോള തലത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുമാണ് പെട്ടെന്ന് അത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കേന്ദ്രം വിശദീകരിച്ചു.
ലോക്‌സഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ വീടുകളില്‍ എത്താന്‍ എന്തുകൊണ്ട് മൈലുകളോളം നടക്കേണ്ടി വന്നു എന്ന് ടിഎംസി അംഗം മാല റോയ് ചോദിച്ചു.
''ലോക്ക്ഡൗണ്‍ കാലാവധിയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച പരിഭ്രാന്തി ധാരാളം കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിപ്പോക്കിന് കാരണമായി. ജനങ്ങള്‍, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍, ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സേവനങ്ങള്‍, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ വേണ്ടത്ര ലഭ്യമാകുമോ എന്നതിനെ കുറിച്ചും ആശങ്കാകുലരായിരുന്നു. എന്നിരുന്നാലും കേന്ദ്രസര്‍ക്കാര്‍ ഇതിനെക്കുറിച്ച് പൂര്‍ണ്ണ ബോധവാന്മാരായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ഓരോ പൗരനും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചിരുന്നുവെന്നും' ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കി.