കാർബൺ ന്യൂട്രൽ ബിസിനസ്സ് ആകാനൊരുങ്ങി ഫേസ്ബുക്കും ഗൂഗിളും. ഉത്പാദനത്തിനിടെ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് കുറക്കുമെന്ന് ഇരു കമ്പനികളും പ്രതിജ്ഞ ചെയ്തു. അടുത്തിടെ ആപ്പിളും മൈക്രോസോഫ്റ്റും സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.
2030ഓടെ പൂര്‍ണ്ണമായും കാർബൺ ന്യൂട്രലാകുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്‌ഷ്യം . ഇതിനായി കാർബൺ നീക്കംചെയ്യാനുള്ള സാങ്കേതികവിദ്യയുടെ വികാസത്തിനും അത് നടപ്പില്‍ വരുത്തുന്നതിനും തങ്ങള്‍ കഴിയുന്നത്ര പരിശ്രമിക്കുമെന്നും ഫേസ്ബുക്ക് പറയുന്നു.
2007ലാണ് ആദ്യമായി ഗൂഗിൾ കാർബൺ ന്യൂട്രൽ ആകുമെന്ന് പ്രഘ്യാപിക്കുന്നത്. 2030ഓടെ പുനരുപയോഗിക്കാവുന്ന ഊർജ്ജം മാത്രം ഉപയോഗിച്ച് മുഴുവന്‍ സംവിധാനങ്ങളും പ്രവർത്തിപ്പിക്കുക എന്നതാണ് കമ്പനിയുടെ പുതിയ അജണ്ട. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്നും ഇതില്‍ ഞങ്ങളുടെ പങ്ക് വഹിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. കൂടാതെ, ലോകമെമ്പാടുമുള്ള എല്ലാ ഡാറ്റാ സെന്ററുകളിലും റിന്യുവബിള്‍ എനര്‍ജി ഉപയോഗിക്കും. ഡാറ്റാ സെന്ററുകളില്‍ വന്‍ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ടെക് കമ്പനികളുടെ ഈ പ്രഖ്യാപനത്തെ അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് ഇന്റർനാഷണൽ അഭിനന്ദിച്ചു.
പരിസ്ഥിതി സൗഹൃദമായ കണ്ടുപിടുത്തങ്ങൾ തങ്ങളുടെ കമ്പനിയുടെ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ടെന്ന് ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് പറയുന്നു. ജൂലൈയിലാണ് ആപ്പിളും മൈക്രോസോഫ്റ്റും കാർബൺ ന്യൂട്രൽ ആകാനുള്ള തീരുമാനം പുറത്തുവിട്ടത്.