തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ ലക്ഷക്കണക്കിന് ദേശാടന പക്ഷികൾ ചത്തുവീഴുന്നു. കാലാവസ്ഥാ പ്രതിസന്ധിയെത്തുടർന്നുണ്ടായ ഈ സംഭവത്തെ പക്ഷിശാസ്ത്രജ്ഞർ ദേശീയ ദുരന്തമെന്നാണ് വിശേഷിപ്പിക്കുന്നത്.
ഫ്ലൈകാച്ചറുകളും വാർബ്ലറുകളും ഉൾപ്പെടെ നിരവധി പക്ഷികളാണ് ന്യൂ മെക്സിക്കോ , കൊളറാഡോ, ടെക്സസ്, അരിസോണ, നെബ്രാസ്ക എന്നിവിടങ്ങളിൽ വ്യാപകമായി ചത്തുവീഴുന്നത്. ലക്ഷക്കണക്കിന് പക്ഷികളാണ് ഇതുവരെ ചത്തതെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബയോളജി പ്രൊഫസറായ മാർത്ത ഡെസ്മണ്ട് പറഞ്ഞു.
ശൈത്യകാലത്ത് കാനഡയിൽ നിന്നും തെക്കേ അമേരിക്കയിലേക്ക് പറക്കുന്ന പക്ഷികൾ സാധാരണയായി തെക്കുപടിഞ്ഞാറൻ അമേരിക്ക വഴിയാണ് സഞ്ചരിക്കാറ്. എന്നാൽ, അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയിലെ കാട്ടുതീ കാരണം അവയുടെ ഗതിമാറി ചിവാവാൻ മരുഭൂമിയിലൂടെ യാത്ര ചെയ്യാൻ ഇടയായിരിക്കാമെന്നും അതിനാൽ വിശപ്പും ദാഹവും സഹിക്കാവയ്യാതെ അവ ചത്തുവീഴുന്നതാവാമെന്നുമാണ് പ്രാഥമിക നിഗമനം.
യു എസിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ വളരെ വരണ്ട കാലാവസ്ഥയാണ്. ഇതുകാരണം പക്ഷികളുടെ പ്രധാന ഭക്ഷ്യ വസ്തുക്കളായ പ്രാണികള്‍ കുറഞ്ഞതും സെപ്റ്റംബർ 9നും 10നും ഇടയിൽ ഉണ്ടായ ഉഗ്രശൈത്യവും പക്ഷികളുടെ ഈ അവസ്ഥക്ക് കാരണമായിരുന്നിരിക്കാമെന്നാണ് അനുമാനം.