കൃഷിമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചതിനെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്ല് പാസ്സ് ആക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് യഥാര്‍ത്ഥവില ലഭിക്കുന്നില്ലെന്നത് തെറ്റിദ്ധാരണയാണെന്ന് മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ ബില്ലിനെതിരെ പ്രതിഷേധിച്ചാണ് കൃഷിമന്ത്രി രാജിവെച്ചത്.
ഇക്കാലമത്രയും രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി ആരോപിച്ചു. ഗോതമ്പ്, അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ വാങ്ങുന്നില്ലെന്ന് പറയുന്നത് വ്യാജവാര്‍ത്തയാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളിൽ ശബ്ദമുയർത്തുന്നവർ യഥാര്‍ത്ഥത്തില്‍ അവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷകബില്ലുകൾ ചരിത്രപരമാണെന്നും അത് കർഷകർക്കുള്ള സുരക്ഷാകവചങ്ങളാണെന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്.
ലോകസഭയില്‍ വ്യാഴാഴ്ച പാസാക്കിയ കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ദി ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്‍.